രൂപ വീണ്ടും തകര്‍ന്നടിഞ്ഞു; 73 കടന്നു

ഡോളറുമായിട്ടാണ് രൂപയുടെ മൂല്യം തട്ടിച്ചുനോക്കുക. ഒരു ഡോളര്‍ ലഭിക്കണമെങ്കില്‍ 73.24 രൂപ നല്‍കണമെന്നതാണ് ബുധനാഴ്ച രാവിലെയുള്ള അവസ്ഥ.

2286

രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഇരട്ടിയാക്കി രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. മൂല്യം പിടിച്ചുനിര്‍ത്താനുള്ള സര്‍ക്കാരിന്റെയും കേന്ദ്രബാങ്കിന്റെയും ശ്രമങ്ങള്‍ പരാജയപ്പെട്ടു.

മൂല്യം ഇടിയുന്നതോടെ നിക്ഷേപകര്‍ കൂട്ടമായി പണം പിന്‍വലിക്കുകയാണ്. ആഭ്യന്തര വിപണിയില്‍ നിന്ന് 21000 കോടി രൂപയാണ് പിന്‍വലിക്കപ്പെട്ടത്. ആദ്യമായിട്ടാണ് രൂപയുടെ മൂല്യം 73 കടക്കുന്നത്. നേരത്തെ 70ഉം കടന്ന് പോകാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ പരിധിയും വിട്ട് രൂപ തകരുകയാണ്. ഗള്‍ഫ് പണത്തിന് മൂല്യം വര്‍ധിച്ചിട്ടുണ്ട്. ഗള്‍ഫിലെ മിക്ക കറന്‍സികളുടെയും മൂല്യം 20 കടന്നു. വിശദാംശങ്ങള്‍ ഇങ്ങനെ….

ഡോളറുമായിട്ടാണ് രൂപയുടെ മൂല്യം തട്ടിച്ചുനോക്കുക. ഒരു ഡോളര്‍ ലഭിക്കണമെങ്കില്‍ 73.24 രൂപ നല്‍കണമെന്നതാണ് ബുധനാഴ്ച രാവിലെയുള്ള അവസ്ഥ. രൂപ ഇനിയും മൂല്യമിടിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂല്യം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരും കേന്ദ്രബാങ്കും ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ക്രൂഡ് ഓയിലിന്റെ വില ഉയരുന്നതാണ് പ്രശ്‌നമെന്ന് സര്‍ക്കാര്‍ പറയുന്നു. ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന വസ്തുവും എണ്ണയാണ്. വില ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ വിദേശവ്യാപാര കമ്മി ഉയരുകയാണ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താന്‍ പര്യാപ്തമാണ് സാമ്പത്തിക സാഹചര്യം.

കേന്ദ്രബാങ്ക് കൂടുതല്‍ സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം. അടുത്ത വായ്പാ നയത്തില്‍ പലിശ നിരക്കുകള്‍ കൂട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ വിവരങ്ങള്‍ പുറത്തുവന്നതും രൂപയുടെ മൂല്യമിടിയാന്‍ കാരണമായെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

അതേസമയം, രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗള്‍ഫ് പണത്തിന്റെ മൂല്യം വര്‍ധിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് തന്നെ യുഎഇ ദിര്‍ഹത്തിന് 20.05 രൂപ എന്ന നിരക്കിലാണ് വിനിമയം. ബുധാഴ്ച നിരക്ക് വീണ്ടും വര്‍ധിച്ചിട്ടുണ്ട്. ഗള്‍ഫിലെ എല്ലാ കറന്‍സികളും ചരിത്ര നിരക്കിലാണ്.

Your Comments