ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ജയിൽ മോചിതനായി. പാലാ സബ് ജയിലിൽ നിന്ന് ഉച്ചക്ക് ഒന്നരയോടെയാണ് കാത്തുനിന്ന വിശ്വാസികളുടെയും മാധ്യമ പ്രവർത്തകരുടെയും ഇടയിലേയ്ക്ക് ബിഷപ്പ് ഫ്രാങ്കോ ഇറങ്ങി വന്നത്.
പാലായിൽ നിന്നും തൃശൂരിലേക്കു പോയ ബിഷപ്പ് ഇന്നു തന്നെ ജലന്ധറിലേക്കു പോകുമെന്നാണ് അറിവ്. തിങ്കളാഴ്ചയാണ് ഹൈക്കോടതി ബിഷപ്പിന് ജാമ്യം അനുവദിച്ചത്.
പക്ഷേ ഹൈക്കോടതി ഉത്തരവിന്റെ ഒപ്പിട്ട പകർപ്പ് പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രവൃത്തി സമയത്തിനകം എത്തിക്കാൻ കഴിയാതിരുന്നതിനാലും വൈകിട്ട് ഏഴിനുശേഷം വിടുതൽ ഉത്തരവ് പരിഗണിക്കരുതെന്ന ചട്ടമുള്ളതിനാലും ഇന്നലെ ബിഷപ്പിന് ജയിലിൽ തന്നെ കഴിയേണ്ടിവന്നു.
പാസ്പോർട്ട് കോടതിയിൽ കെട്ടിവയ്ക്കണമെന്നും അന്വേഷണ ആവശ്യത്തിനല്ലാതെ കേരളത്തിലേക്കു വരരുതെന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം. രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
രാവിലെ മുതൽ പാലാ സബ് ജയിലിന് മുന്നിൽ പൊതുജനങ്ങളുടെയും വിശ്വാസികളുടെയും മാധ്യമങ്ങളുടെയും തിരക്കായിരുന്നു. ജയിലിന് മുന്നിൽ വിശ്വാസികൾ പ്രാർത്ഥനകൾ ചൊല്ലി ചൊല്ലി ഒത്തുകൂടി. പിസി ജോർജ് എംഎൽഎയും വൈദികരും ജയിലിന് മുന്നിലെത്തി ബിഷപ്പിനെ സ്വീകരിച്ചു.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ കഴിഞ്ഞ സെപ്റ്റംബർ 21നാണു ബിഷപ്പ് അറസ്റ്റിലായത്.